• 28 Sep 2023
  • 01: 47 PM
Latest News arrow

കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം സ്വീകരിക്കാനാവില്ലെന്ന് അംബികാസുതന്‍ മങ്ങാട്

കാസര്‍കോഡ്: എഴുത്തുകാരന്‍ അംബികാസുതന്‍ മങ്ങാട് കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം നിരസിച്ചു. രാജ്യത്ത് ദളിത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളോടുള്ള പ്രതിഷേധ സൂചകമായാണ് അംഗത്വം നിരസിച്ചിട്ടുള്ളത്. രാജ്യത്ത് അസഹിഷ്ണുത വിവാദങ്ങളെ തുടര്‍ന്ന് പി കെ പാറക്കടവ്, കെ എസ് രവികുമാര്‍ എന്നിവര്‍ രാജിവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അംബികാസുതന്‍ മാങ്ങാടിനെ നാമനിര്‍ദ്ദേശം ചെയ്തിട്ടുള്ളത്.

മൂന്ന് ദിവസം മുമ്പാണ് അക്കാദമിയുടെ ജനറല്‍ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കത്ത്  ലഭിച്ചത്. ദളിത്- ന്യൂനപക്ഷങ്ങള്‍ക്കും ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ വ്യാപക അക്രമങ്ങള്‍ നടക്കുന്ന ഇക്കാലത്ത് അംഗത്വം സ്വീകരിക്കാനാവില്ലെന്ന് അദ്ദേഹം അക്കാദമിക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

രോഹിത് വെമുല, ജെഎന്‍യു വിഷയങ്ങള്‍  രാജ്യത്ത് സജീവ ചര്‍ച്ചയാവുന്ന കാലത്താണ് സാഹിത്യ അക്കാദമി അംഗത്വം നിരസിച്ചതെന്നതാണ് ശ്രദ്ധേയം.

നോവലുകള്‍, ചെറുകഥകള്‍ എന്നിവയിലൂടെ ശ്രദ്ധേയനായ അംബികാസുതന്‍ മങ്ങാടിന്റെ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെക്കുറിച്ച് രചിച്ച 'എന്‍മകജെ' എന്ന നോവല്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കാഞ്ഞങ്ങാട് നെഹ്രു ആര്‍ട്‌സ് കോളേജിലെ മലയാളം അധ്യാപകനാണ് അദ്ദേഹം.