• 28 Sep 2023
  • 02: 36 PM
Latest News arrow

വായനക്കാരുടെ ത്വര ശമിപ്പിക്കാം; ഹാര്‍പ്പര്‍ ലീയുടെ ഗോ സെറ്റ് എ വാച്ച്മാന്‍ വിപണിയില്‍

ന്യൂയോര്‍ക്ക്: റ്റു കില്‍ എ മോക്കിങ് ബേര്‍ഡ് എന്ന നോവലിന് ശേഷം ഹാര്‍പര്‍ ലീ എഴുതിയ രണ്ടാമത്തെ നോവലായ ഗോ സെറ്റ് എ വാച്ച്മാനിന് വന്‍ വരവേല്‍പ്പ്.  അരനൂറ്റാണ്ടു കാലത്തെ ചരിത്രത്തില്‍ ഇത്ര ആകാംഷയോടെ വായനക്കാര്‍ കാത്തിരുന്ന ഒരു പുസ്തകം വേറെയില്ല. ഗോ സെറ്റ് എ വാച്ച്മാനിനായി കടകളില്‍ നീണ്ട ക്യൂവാണ്. അമേരിക്കയിലെയും ലണ്ടനിലെയും പുസ്തകക്കടകള്‍ അര്‍ദ്ധരാത്രിയിലും തുറന്നു. ലീയുടെ സ്വദേശമായ അലബാമയിലെ കടുത്ത നിയന്ത്രണങ്ങളുള്ള നഴ്‌സിങ് ഹോമിലെ 89 വയസ്സുള്ള വ്യക്തിവരെ പുസ്തകം വാങ്ങാനെത്തിയിരുന്നു. 

റ്റു കില്‍ എ മോക്കിങ് ബേര്‍ഡ് എഴുതുന്നതിന് മുമ്പാണ് ലീ 'ഗോ സെറ്റ് എ വാച്ച്മാന്‍' എഴുതിയത്. 1950 കളില്‍ തന്നെ നോവല്‍ എഴുതി പൂര്‍ത്തിയാക്കിയെങ്കിലും പ്രസാധകന്റെ ഉപദേശ പ്രകാരം ഉപേഷിക്കുകയായിരുന്നു. നഷ്ടപ്പെട്ടുവെന്ന് കരുതിയ കൈയെഴുത്തു പ്രതി ഹാര്‍പര്‍ ലീയുടെ സെയ്ഫില്‍ നിന്നും കണ്ടെടുത്തെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രസാധകരായ ഹാര്‍പര്‍ കോള്ളിന്‍സ് പ്രഖ്യാപിച്ചതോടെ നോവലിനായി വായനക്കാര്‍ ദിവസങ്ങള്‍ എണ്ണിക്കഴിയുകയായിരുന്നു.

വാച്ച്മാന്‍ പുറത്തിറങ്ങിയതിന്റെ സന്തോഷത്തില്‍ ലീയുടെ ആരാധകര്‍ ലീയുടെ പുസ്തകങ്ങളെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കുകയും ആദ്യ പുസ്തകമായ റ്റു കില്‍ എ മോക്കിങ് ബേര്‍ഡിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച മോക്കിങ്‌ബേര്‍ഡ് എന്ന ചലച്ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. 1962 ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന് മൂന്ന് ഓസ്‌കാര്‍ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. 

1960ലാണ് ലീയുടെ ആദ്യ നോവലായ റ്റു കില്‍ എ മോക്കിങ് ബേര്‍ഡ് പ്രസിദ്ധീകരിക്കുന്നത്. അമേരിക്കയിലെ വംശീയ വിദ്വേഷത്തിന്റെ കഥ പറയുന്ന നോവല്‍ ഇരുപതാം നൂറ്റാണ്ടിലെ ക്ലാസിക് നോവലായിരുന്നു. 40 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത കൃതി സ്‌കൂളുകളില്‍ പാഠ്യവിഷയമാക്കുകയും ചെയ്തു. പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ച നോവലിന്റെ മൂന്ന് കോടിയിലേറെ കോപ്പികള്‍ വിറ്റുതീര്‍ന്നിട്ടുണ്ട്. 

സ്‌ട്രോക്ക് വന്ന് കേള്‍വി ശക്തി നഷ്ടപ്പെട്ട് തിരശ്ശീലയ്ക്ക് പിന്നില്‍ കഴിയുന്ന ലീയ്ക്ക് ഇപ്പോള്‍ 88 വയസ്സുണ്ട്. ലീയുടെ സമ്മതമില്ലാതെയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന വിമര്‍ശനമുണ്ട്. എന്നാല്‍ സ്വന്തം മനസ്സ് അറിയാന്‍ ഇപ്പോഴും ലീയ്ക്ക് കഴിയുമെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു.