• 28 Sep 2023
  • 01: 20 PM
Latest News arrow

അദ്‌നാന്‍ സാമിക്കു കൊടുത്ത പരിഗണന എനിക്കും തരൂ; തസ്ലീമ നസ്രിന്‍

ന്യൂഡല്‍ഹി: പാകിസ്ഥാന്‍കാരനായ ഗായകന്‍ അദ്‌നാന്‍ സാമിയെ പരിഗണിച്ചതുപോലെ തന്നെയും പരിഗണിക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്രിന്‍. 

മനുഷ്യത്വപരമായ കാരണങ്ങള്‍ പരിഗണിച്ച് തന്നെ നാടുകടത്താനുള്ള നീക്കങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ അദ്‌നാന്‍ സാമി കേന്ദ്ര സര്‍ക്കാരിനോട് അപേക്ഷിച്ചിരുന്നു. സാമിയുടെ പാകിസ്ഥാനി പാസ്‌പോര്‍ട്ടിന്റെ കാലാവധി അവസാനിച്ചെങ്കിലും പാസ്‌പോര്‍ട്ട് പുതുക്കാന്‍ പാക് അധികൃതര്‍ തയ്യാറായില്ല. ഇതോടെ സാമിയ്ക്ക് എത്രകാലം വേണമെങ്കിലും രാജ്യത്ത് താമസിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു.

അദ്‌നാന്‍ സാമിക്ക് അനുമതി നല്‍കിയതോടെ ഇന്ത്യയില്‍ താമസിക്കാന്‍ തനിക്കും അനുമതി തരണമെന്ന് ആവശ്യപ്പെട്ട് തസ്ലീമ നസ്രിന്‍ രംഗത്തെത്തി. 

ലജ്ജ എന്ന നോവല്‍ എഴുതിയതിന്റെ പേരില്‍ 1994 ല്‍ മത തീവ്രവാദികളുടെ ഭീഷണിയുണ്ടാവുകയും ജീവനെ ഭയന്ന് രാജ്യം വിടുകയും ചെയ്ത എഴുത്തുകാരിയാണ് തസ്ലീമ. തുടര്‍ന്ന് വിദേശത്തും ഇന്ത്യയിലുമായി താമസിച്ചു വരികയാണ് ഈ എഴുത്തുകാരി.

തന്നോട് വിവേചനം കാണിക്കരുതെന്നും സമിക്ക് നല്‍കിയ പരിഗണന തനിക്കും നല്‍കണമെന്ന് തസ്ലീമ ഇന്ത്യന്‍ സര്‍ക്കാരിനോട് അപേക്ഷിച്ചു. 

അദ്‌നന്‍ സമി ഒരു ഗായകനാണ്. ഞാന്‍ എഴുത്തുകാരിയും. ഞാന്‍ എഴുതുന്നത് ബംഗാളിയിലാണ്. ഈ ഭാഷ ഇന്ത്യ അംഗീകരിച്ചതുമാണ്. അദ്‌നാന്‍ സമി ഇന്ത്യയില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു. ഞാനും. പിന്നെയെന്താണ് വ്യത്യാസം? അദ്ദേഹത്തിന് ഇവിടെ അനിശ്ചിതകാലത്തേക്ക് താമസിക്കാനുള്ള അനുമതി നല്‍കാമെങ്കില്‍ പിന്നെ എന്തുകൊണ്ട് എന്റെ വിസ കാലവാധി ഓരോ വര്‍ഷവും പുതുക്കി തന്നുകൂടാ?'' തസ്ലീമ ചോദിക്കുന്നു.

ആഗസ്റ്റ് 17 ന് തസ്ലീമ നസ്രിന്റെ വിസ കാലാവധി അവസാനിക്കുകയാണ്. രാജ്യത്ത് താമസിക്കാന്‍ തന്നെ അനുവദിക്കുകയും എല്ലാ വര്‍ഷവും തന്റെ വിസ കാലവധി ഇന്ത്യന്‍ സര്‍ക്കാര്‍ പുതുക്കി തരുകയും ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് തസ്ലീമ പറഞ്ഞു. 

എനിക്ക് ബംഗ്ലാദേശിലേക്ക് തിരിച്ച് പോകാന്‍ കഴിയില്ല. ഇന്ത്യയാണ് എന്റെ ജന്‍മഗ്രഹവും എഴുത്ത് വീടുമെന്നും തസ്ലീമ കൂട്ടിച്ചേര്‍ത്തു.