• 28 Sep 2023
  • 01: 23 PM
Latest News arrow

ബദല്‍ സാഹിത്യ നൊബേല്‍ കരീബിയന്‍ എഴുത്തുകാരി മാരിസ് കോന്‍ഡെയ്ക്ക്

ലൈംഗികാരോപണത്തില്‍ മുങ്ങി സ്വീഡിഷ് അക്കാദമി മാറ്റിവച്ച സാഹിത്യ നൊബേലിന്റെ ഒഴിവ് നികത്താന്‍ സ്വീഡനിലെ സാംസ്‌കാരിക കൂട്ടായ്മ ഒരുക്കിയ ബദല്‍ നൊബേല്‍ പുരസ്‌കാരം കരീബിയയിലെ ഗ്വാഡലൂപ്പില്‍ നിന്നുളള എഴുത്തുകാരി മാരിസ്‌കോന്‍ഡോയ്ക്ക്.സ്വീഡിഷ് അക്കാദമിയുടെ പണക്കൊഴുപ്പും ആഡംബരവുമില്ലാത്ത സ്റ്റോക്കോമിലെ സാധാരണ ലൈബ്രറിയിലെ പുസ്തകങ്ങള്‍ക്കിടയില്‍ വച്ചായിരുന്നു സാഹിത്യലോകം കൗതുകത്തോടെ ഉറ്റുനോക്കിയ പുരസ്‌കാര പ്രഖ്യാപനം.തുടര്‍ന്ന് മാരിസിന്റെ പ്രതികരണമുള്‍പ്പെട്ട വീഡിയോയും പ്രദര്‍ശിപ്പിച്ചു.

സെഗ്രു,ക്രോസിങ് ദ മാങ്‌ഗ്രോവ് തുടങ്ങി ഇരുപതോളം നോവലുകളെഴുതി അംഗീകരിക്കപ്പെട്ടയാളാണ് മാരിസ് കോന്‍ഡെ.ലോകസാഹിത്യത്തിന്റെ ഭാഗമായ വലിയ കഥാകാരിയെന്നാണ് ബദല്‍ നൊബേല്‍ ജൂറി അധ്യക്ഷ ആന്‍ പല്‍സെന്‍ മാരിസിനെ വിശേഷിപ്പിച്ചത്. കോളനിവത്കരണം വിതച്ച നാശവും അതിനു ശേഷം നീണ്ട അരക്ഷിതാവസ്ഥയും ഹൃദയം കവരുംവിധം അവര്‍ എഴുതി ഫലിപ്പിച്ചെന്നും ജൂറി വിലയിരുത്തി.
ജേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ സ്വീഡിഷ് അക്കാദമിക്കുളള നിഗൂഢ നടപടിക്രമങ്ങളെ പരിഹസിക്കും വണ്ണം ലളിതവും സുതാര്യവുമായിരുന്നു ബദല്‍ നൊബേല്‍ വിധിനിര്‍ണയം.സ്വീഡനിലെ ലൈബ്രേറിയന്മാരില്‍ നിന്ന് നാമനിര്‍ദ്ദേശം ക്ഷണിച്ച ശേഷം അവരില്‍നിന്ന് എഴുത്തുകാരെ വായനക്കാരുടെ വോട്ടിലൂടെ തിരഞ്ഞെടുത്തശേഷം വിദഗ്ധ സമിതി ജേതാവിനെ  നിശ്ചയിച്ചു.അവസാന നാലു പേരിലുണ്ടായിരുന്ന ജാപ്പനീസ് എഴുത്തുകാരന്‍ ഹറൂകി മുറകാമി സ്വമേധയാ പിന്മാറി.