വാട്സാപ്പ് എത്രയും വേഗം അപ്ഡേറ്റ് ചെയ്യാന്‍ അധികൃതരുടെ നിര്‍ദേശം

ന്യൂയോര്‍ക്ക്: വാട്സാപ്പ് എത്രയും വേഗം അപ്ഡേറ്റ് ചെയ്യാന്‍ അധികൃതരുടെ നിര്‍ദേശം. ഇസ്രയേലില്‍ നിന്നുള്ള ഹാക്കര്‍മാര്‍ ആപ്പ് ഹാക്ക് ചെയ്തുവെന്ന് സ്ഥിരീകരിച്ചതോടെയാണ് വാട്സാപ്പ് ആപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്യാന്‍ അധികൃതർ നിർദ്ദേശിച്ചത് .
ഫേസ്ബുക്ക് ഏറ്റെടുത്തപ്പോള്‍ വാട്സ്ആപ്പിലുണ്ടായ പിഴവു മുതലെടുത്ത് ഹാക്കര്‍മാര്‍ ചാര സോഫ്റ്റ്വെയറുകള് ഫോണുകളിലേക്കു കടത്തിവിട്ടെന്നാണ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. വാട്സ്ആപ്പ് കോളുകള്‍ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്താനുള്ള നീക്കത്തിനിടെയാണ് വീഴ്ച കണ്ടെത്തിയത്. വോയ്സ് കോള്‍ ഉപയോഗിച്ച് മിസ്ഡ് കോള്‍ വഴിയാണ് ഫോണ്‍ ഉടമകള്‍ പോലുമറിയാതെ ചാര സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. വാട്സ്ആപ്പ് നമ്പറിലേക്ക് ഹാക്കര്‍മാര്‍ കോള്‍ ചെയ്യും. കോള്‍ അറ്റന്റ് ചെയ്തില്ലെങ്കില്‍ പോലും ഹാക്കിങ് സോഫ്റ്റ് വെയര്‍ ഫോണില്‍ സ്വയം ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും. ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ലോഗില്‍ നിന്ന് കോള്‍ ഡിലീറ്റ് ചെയ്യും.
മെയ് 10നാണ് സെര്‍വറിലെ തകരാര്‍ കണ്ടെത്തിയത്. തകരാറുകള്‍ പരിഹരിച്ച ആന്‍ഡ്രോയ്ഡ്, ഐഒഎസ് ആപ്പുകള്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വന്നെന്നും ആശങ്കകള്‍ ഒഴിവാക്കാന്‍ ഉപയോക്താക്കള്‍ വാട്സ് ആപ് അപ്ഡേറ്റ് ചെയ്യണമെന്നുമാണ് കമ്പനിയുടെ നിര്‍ദേശം.
ഇസ്രായേല്‍ ആസ്ഥാനമായുള്ള എന്‍എസ്ഒ എന്ന സ്വകാര്യ കമ്പനിയാണ് ഹാക്കിങ്ങിനു പിന്നിലെന്നാണ് റിപോര്‍ട്ടുകള്‍. ഫോണുകളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ പെഗാസസ് എന്ന സോഫ്റ്റ്വെയര് നിര്‍മ്മിച്ച ഇവര്‍ വിവിധ സര്‍ക്കാരുകള്‍ക്ക് ചാര സോഫ്റ്റ്വെയറുകള് നിര്‍മിച്ചുനല്‍കാറുണ്ട്.
ഉപയോക്താവ് അറിയാതെ ഇമെയിലുകളും സന്ദേശങ്ങളും ഗാലറിയുമെല്ലാം നിരീക്ഷിക്കുന്ന സംഘത്തിന് ഫോണിലെ കാമറ പോലും പ്രവര്‍ത്തിപ്പിക്കാനാവുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍, ഹാക്കിങ് നടത്തിയെന്ന് എന്‍എസ്ഒ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.