ബോക്സിംഗ്: അമിത് പാംഘലും മനീഷ് കൗശിക്കും ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി

എകാടെറിൻബർഗ് (റഷ്യ): ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോ വിഭാഗത്തില്‍ അമിത് പാംഘലും 63 കിലോ വിഭാഗത്തില്‍ മനീഷ് കൗശിക്കും സെമിയിലെത്തി. വെള്ളിയാഴ്ച നടക്കുന്ന സെമിയിൽ അമിത് , കസാഖ് താരം സാകെന്‍ ബിബോസിനോവിനെയും , കൗശിക്, ടോപ് സീഡും ലോക ചാംപ്യനുമായ ക്യൂബന്‍ താരം ആന്‍ഡി ഗോമസ് ക്രൂസിനെയുമാണ് നേരിടുക. അമിത് പാംഘല്‍ 2018-ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും മനീഷ് കൗശിക് 2018-ലെകോമൺവെല്‍ത്ത് ഗെയിംസിൽ വെള്ളിയും നേടിയിട്ടുണ്ട്. ശനിയാഴ്ചയാണ് ഫൈനൽ. ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് മത്സരങ്ങള്‍ തുടങ്ങുക.
സെമിയിൽ തോറ്റാലും ഇരുവര്‍ക്കും വെങ്കല മെഡൽ ലഭിക്കും. മെഡലുറപ്പിച്ചതോടെ അമിത് പാംഘലും മനീഷ് കൗശിക്കും ടോക്കിയോ-2020 ഒളിമ്പിക്സിന് യോഗ്യത നേടി. അമിത്തും മനീഷും റിയോ ഒളിമ്പിക്‌സിലും ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.
ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്നവര്‍ ഒളിമ്പിക്‌സിന് യോഗ്യത നേടുമെന്ന് ബോക്‌സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. മെഡല്‍ നേടിയവര്‍ ഒളിമ്പിക്‌സിന് പോകുമെന്ന് ഇന്ത്യന്‍ ബോക്‌സിങ് ഹൈ പെര്‍ഫോര്‍മന്‍സ് ഡയറക്ടര്‍ സാന്റിയാഗോ നിയേവയും പറഞ്ഞു. അവര്‍ക്ക് ട്രയല്‍സ് ഉണ്ടായിരിക്കുകയില്ല. എന്നാൽ, മറ്റു കാറ്റഗറികളില്‍ ഇന്ത്യയില്‍ തന്നെ നടക്കുന്ന ട്രയല്‍സിലൂടെയാണ് ഒളിമ്പിക്സിന് കളിക്കാരെ തിരഞ്ഞെടുക്കുക.
.