• 28 Sep 2023
  • 12: 34 PM
Latest News arrow

''എഴുത്തുകാര്‍ നിശബ്ദരാക്കപ്പെടുന്ന കാലത്ത് സാഹിത്യകാരനെന്ന നിലയില്‍ അംഗീകരിക്കപ്പെടുന്നതില്‍ സന്തോഷം''; എഴുത്തച്ഛന്‍ പുരസ്‌കാര നിറവില്‍ സക്കറിയ

സംസ്ഥാന സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം സക്കറിയയ്ക്ക്. മലയാള സാഹത്യത്തിലേക്കുള്ള സമഗ്ര സംഭാവനയ്ക്കാണ് അംഗീകാരം. എഴുത്തുകാര്‍ നിശബ്ദരാക്കപ്പെടുന്ന കാലത്ത് സാഹിത്യകാരനെന്ന നിലയില്‍ അംഗീകരിക്കപ്പെടുന്നത് സന്തോഷകരമാണെന്ന് സക്കറിയ പ്രതികരിച്ചു. 

എഴുത്തച്ഛന്‍ ജനങ്ങളുടെ കവിയായിരുന്നു. ഒരു വശത്ത് ഭാഷയ്ക്ക് തന്നെ ഒരു രൂപവും ഭാവവും ആരംഭവും കൊടുത്ത മനുഷ്യന്‍. മറുവശത്ത് അദ്ദേഹം ഒരു സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു. ആദ്യത്തെ എഴുത്ത് പള്ളിക്കൂടം തുടങ്ങിയ വ്യക്തിത്വം. രാമായണവും മഹാഭാരതവും വിവര്‍ത്തനം ചെയ്തു. അത് നമ്മുടെ സംസ്‌കാരത്തിന് നല്‍കിയ വലിയ സംഭാവന. അത്തരം ഒരു മഹാന്റെ പേരിലുള്ള പുരസ്‌കാരം തനിക്ക് ലഭിക്കുന്നതില്‍  സന്തോഷമുണ്ടെന്ന് സക്കറിയ പറഞ്ഞു. 

സ്വാതന്ത്ര്യങ്ങള്‍ ചുരുങ്ങി വരുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. അതുകൊണ്ട് ഇന്ത്യയും കേരളവും പരാജയപ്പെടുമെന്ന് വിശ്വസിക്കുന്നില്ല. ഇതൊരു ഹ്രസ്വമായ കാലഘട്ടം മാത്രമാണ്. ഇന്ത്യ ഇതിനെ അതിജീവിക്കും. പണ്ടൊക്കെ താരതമ്യേന ഉണ്ടായിരുന്ന സ്വാതന്ത്ര്യങ്ങള്‍ നമ്മുക്ക് വീണ്ടും തിരിച്ചുകിട്ടുമെന്ന് വിശ്വസിക്കുന്നുവെന്നും സക്കറിയ പറഞ്ഞു.