• 08 Jun 2023
  • 05: 52 PM
Latest News arrow

ആവേശം, അത്ഭുതം, അഭിമാനം; ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം

ടോക്യോ: നാല് പതിറ്റാണ്ടിന് ശേഷം ഒളിംപിക്‌സ് മെഡലണിഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ഹോക്കി ടീം. ടോക്യോ ഒളിംപിക്‌സില്‍ ജര്‍മ്മനിയെ നാലിനെതിരെ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യന്‍ പുരുഷ ടീം വെങ്കലം നേടിയത്. ഒരു വേള ഒന്നിനെതിരെ മൂന്ന് ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യ മൂന്ന് ഗോള്‍ അടിച്ച് തിരിച്ചുവന്നത്. 1980 മോസ്‌ക്കോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിംപിക്‌സില്‍ ഒരു മെഡല്‍ നേടുന്നത്. ഒളിംപിക്‌സിന്റെ ചരിത്രത്തിലെ ഇന്ത്യന്‍ ഹോക്കി ടീമിന്റെ മൂന്നാം വെങ്കലമാണിത്. ഇതുവരെയായി എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം. 

ഇന്ത്യയ്ക്ക് വേണ്ടി സിമ്രാന്‍ജീത് സിങ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ രൂപീന്ദര്‍പാല്‍ സിങ്, ഹാര്‍ദിക് സിങ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരും ലക്ഷ്യം കണ്ടു. ജര്‍മ്മനിയ്ക്കായി ടിമര്‍ ഓറസ്, ബെനഡിക്ട് ഫര്‍ക്ക്, നിക്ലാസ് വെലെന്‍, ലൂക്കാസ് വിന്‍ഡ്‌ഫെഡര്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു. 

അവസാന സെക്കന്‍ഡില്‍ ജര്‍മ്മനിയ്ക്ക് ഒരു പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും ഇന്ത്യന്‍ കീപ്പര്‍ പിആര്‍ ശ്രീജേഷ് അത് അത്ഭുതകരമായി രക്ഷപ്പെടുത്തി.

ഇതിന് മുമ്പ് 1968, 1972 എന്നീ വര്‍ഷങ്ങളിലാണ് ഇന്ത്യ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയത്. ഈ വിജയത്തോട് ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 12 ആയി ഉയര്‍ന്നു. എട്ട് സ്വര്‍ണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണവ. ഹോക്കിയില്‍ കൂടുതല്‍ സ്വര്‍ണം നേടിയ ടീമും ഇന്ത്യ തന്നെയാണ്.