• 01 Oct 2023
  • 08: 04 AM
Latest News arrow

വരുന്നു, റോബോട്ട് റഫറി

'ലിംപ് ട്രാക്കിങ് സിസ്റ്റം' വരുന്നതോടെ ഓഫ് സൈഡ് ഒരു പഴങ്കഥ..!

വിസിലുമായി ഒരു റഫറി കളി നിയന്ത്രിച്ചിരുന്ന നാളുകളില്‍ നിന്ന് 'കാല്‍പന്തുകളി' ഹൈ ടെക് ആയിട്ടു കാലമെറേയായില്ല. വര കടക്കാത്ത 'ഗോളിനായിരുന്നു' ഇംഗ്ലീഷുകാര്‍ 1966 ലോക കപ്പ് ഫൈനലില്‍ തങ്ങളെ തോല്‍പ്പിച്ചതെന്നു ജര്‍മന്‍കാര്‍ ഇന്നും പരാതി പറയുന്നുണ്ട്. എന്നാല്‍ 2014 ബ്രസീല്‍ ലോക കപ്പോടെ അതുപോലെ ഒരു പരാതി ഇനി ഉണ്ടാകാതിരിക്കാന്‍ ഫീഫ 'ഗോള്‍ലൈന്‍ ടെക്‌നോളജി' പ്രാവര്‍ത്തികമാക്കി. അതിനായി ശാസ്ത്രീയമായി നിര്‍മ്മിച്ച പോസ്റ്റുകളും അതിനു മുകളിലും വശങ്ങളിലും നിരവധി ക്യാമറകളും ചിപ്പു ഘടിപ്പിച്ച പന്തും നിലവില്‍ വന്നു. അത് പോരാഞ്ഞിട്ട് കളിക്കിടയില്‍ റഫറിയുടെ കണ്ണില്‍ പെടാതെ പോകുന്ന ഏതൊരു ചെറിയ പ്രശ്‌നവും  അപ്പോള്‍ തന്നെ കണ്ടെത്തി തീരുമാനം പുനഃപരിശോധിക്കാന്‍ 'വാറും' (വീഡിയോ അസിസ്റ്റന്‍സ് റഫറി) നിലവില്‍ വന്നു. തുടര്‍ന്ന് കളിക്കാരുടെ ഹൃദയ ചലനം അടക്കം അപ്പപ്പോള്‍ രേഖപ്പെടുത്തുവാന്‍ ബയോളജിക്കല്‍ ഇന്നര്‍ വെയര്‍...! 

ഇതൊക്കെയായിട്ടും ഇന്നും പരാതികളുമായി ഒരു പ്രശ്‌നം നില നില്‍ക്കുന്നുണ്ട്. ഓഫ് സൈഡ് ഗോളുകള്‍..! എത്ര സൂക്ഷിച്ചു നോക്കിയാലും എത്ര പ്രഗത്ഭനായ 'കഴുകന്‍ കണ്ണുകള്‍' ഉള്ള സൈഡ് റഫറിയുടെയും കണ്ണു വെട്ടിച്ചു ഗോള്‍ അല്ലാത്ത പന്തു ഗോള്‍ ആവുകയും ഉറച്ച ഗോളുകള്‍ തിരിച്ചെടുക്കപ്പെടുകയും ചെയ്യുന്ന അശുഭ അവസരങ്ങള്‍. എത്രയോ സുന്ദരമായ കളികള്‍ ഈ ഇടപാടിലൂടെ വികൃതമാക്കപ്പെട്ടിരിക്കുന്നു. ഇതു കാരണം എത്ര എത്ര കൂട്ടയടികള്‍ ഉണ്ടാവുകയും റഫറിമാര്‍ക്ക് തല്ലും തെറിവിളിയും കിട്ടുകയും ചെയ്യുന്നു.

എന്നാല്‍ അതൊക്കെ വര കടക്കാത്ത ഗോളുകള്‍ പോലെ പഴങ്കഥ ആവുകയാണ്. അതിന്റെ രണ്ടാം ഘട്ടത്തിലാണ് ഫിഫ.  ഇന്നുമുതല്‍ അബുദാബിയില്‍ ആരംഭിക്കുന്ന ഫിഫ ക്ലബ്ബ് ലോക കപ്പില്‍ അവതരിപ്പിക്കുന്ന രണ്ടാം ഘട്ട റോബോര്‍ട്ട് റഫറി എന്ന 'ലിംപ് ട്രാക്കിങ് സിസ്റ്റം' ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയാണ്. 

ഇതനുസരിച്ചു അര സെക്കന്‍ഡിലും കുറഞ്ഞ സമയം കൊണ്ടു ഒരു പന്തു ഓഫ് സൈഡ് ആണോ എന്നു തിരിച്ചറിയാനാകും. ഇതിനായി ഗോള്‍ ലൈന്‍ ടെക്‌നോളജിയുടെ മാതൃകയില്‍ നിരവധി സ്‌പെഷ്യല്‍ ക്യാമറകള്‍ സ്റ്റേഡിയത്തിന്റെ ഉയര്‍ന്ന ഭാഗങ്ങളില്‍ സ്ഥാപിക്കും സ്റ്റേഡിയത്തിന്റെ ഓരോ മില്ലി മീറ്ററും കൃത്യമായി രേഖപ്പെടുത്തുകയും പന്തിന്റെ ചലനം നിരീക്ഷിക്കപ്പെടുകയും ചെയ്യും. അതൊക്കെ ഒരു റോബോട്ടില്‍ എത്തും. 
അവിടെ നിന്ന് രണ്ടു രീതിയിലുള്ള ട്രാന്‍സ് മിഷന്‍ സംവിധാനമുണ്ട് ഒന്ന് നേരെ റഫറിയുടെ ചെവിയിലേക്കും ഒപ്പം വാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്കും. 

ഈ രണ്ടാം ഘട്ട പരീക്ഷണം വിജയിക്കുകയാണെങ്കില്‍ ഖത്തര്‍ ലോക കപ്പില്‍ ഉണ്ടാകുന്ന ഏറ്റവും ആധുനികമായ ഫുട്‌ബോള്‍ സാങ്കേതിക വികസന സംവിധാനം ആകും റോബോട്ട് റഫറി എന്ന ലിംപ് ട്രാക്കിങ് സിസ്റ്റം. ചെല്‍സി ലണ്ടന്‍ കളിക്കുന്ന മത്സരത്തില്‍ ആയിരിക്കും ഈ അത്യാധുനിക സാങ്കേതിക വിദ്യ ആദ്യം പരീക്ഷിക്കപ്പെടുക.