വിസിറ്റ് വിസയില്‍ വന്ന് ജോലി ചെയ്യരുത്; തൊഴില്‍ വിസ രാജ്യത്ത് വരുന്നതിന് മുമ്ബ് തന്നെ നേടണമെന്ന് ബഹ്‌റൈൻ

മനാമ: ബഹ്‌റൈനിലെ എല്ലാ പ്രവാസി തൊഴിലാളികളും തങ്ങളുടെ രേഖകള്‍ നിയമാനുസൃതമാണെന്ന് ഉറപ്പ് വരുത്താണമെന്നു ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ആവശ്യപ്പെട്ടു.എല്‍.എം.ആര്‍.എ, റെസിഡന്‍സി നിയമങ്ങള്‍ എന്നിവ ഉള്‍പ്പെടെ രാജ്യത്ത് ബാധകമായ എല്ലാ നിയമങ്ങളും ചട്ടങ്ങളും തൊഴിലാളികള്‍ പാലിക്കണമെന്നും ഓര്‍മിപ്പിച്ചു.പ്രവാസി തൊഴിലാളി രാജ്യത്ത് എത്തുന്നതിന് മുമ്ബ് തന്നെ ഒരു തൊഴിലുടമയില്‍ നിന്ന് ഔദ്യോഗിക വര്‍ക്ക് പെര്‍മിറ്റ് നേടിയിരിക്കണം. വിസിറ്റ് വിസയില്‍ വന്നവര്‍ ജോലിയില്‍ ഏര്‍പ്പെടുന്നത് നിയമ വിരുദ്ധമാണ്. നിയമം ലംഘിച്ചാല്‍ പിഴയും നാടുകടത്തലും നേരിടേണ്ടി വരുമെന്നും അറിയിച്ചിട്ടുണ്ട്.
ആദ്യമായി രാജ്യത്ത് പ്രവേശിച്ച് ഒരു മാസത്തിനുള്ളില്‍ ബയോമെട്രിക് ഡാറ്റ നല്‍കുന്നത് ഉള്‍പ്പെടെ, വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട എല്ലാ നിയമ നടപടികളും പ്രവാസി തൊഴിലാളികള്‍ പൂര്‍ത്തീകരിക്കണം. വര്‍ക്കിങ് പെര്‍മിറ്റുള്ള പ്രവാസികള്‍ പെര്‍മിറ്റില്‍ സൂചിപ്പിച്ചിരിക്കുന്ന സ്ഥലങ്ങളിലോ അതേ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന അതേ തൊഴിലുടമയുടെ മറ്റ് ശാഖകളിലോ ജോലി ചെയ്യണം.ആരോഗ്യ ഇന്‍ഷുറന്‍സ് ചെലവുകള്‍ ഉള്‍പ്പെടെ തൊഴിലാളിയുടെ മേല്‍ ചുമത്തുന്ന എല്ലാ ഫീസും തൊഴിലുടമ വഹിക്കണം. വര്‍ക്ക് പെര്‍മിറ്റ് ഇഷ്യൂ ചെയ്യുന്നതിനോ പുതുക്കുന്നതിനോ തൊഴിലാളി തൊഴിലുടമയ്ക്ക് പണമോ ആനുകൂല്യങ്ങളോ നല്‍കാന്‍ പാടില്ല.