പൂഞ്ഞാറും കൈവിട്ടു; പി.സി.ജോര്‍ജ് രാഷ്ട്രീയത്തിൽ അപ്രസക്തനാകുന്നു

പൂഞ്ഞാര്‍: വിവാദ പ്രസ്താവനകളിലൂടെ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്ന പി.സി.ജോര്‍ജിനെ സ്വന്തം പഞ്ചായത്തായ പൂഞ്ഞാറും കൈവിട്ടു. സിറ്റിംഗ് സീറ്റ് നഷ്ടമാവുകമാത്രമല്ല ജോർജ്ജിന്റെ പാർട്ടിയായ ജനപക്ഷം മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെടുകയും ചെയ്തു. ഇതോടെ പൂഞ്ഞാര്‍ പഞ്ചായത്തില്‍ പി.സി.ജോര്‍ജിന്റെ പാര്‍ട്ടിക്ക് പ്രതിനിധിയില്ലാതായി. കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിരുന്ന എൽ.ഡി.എഫ് സീറ്റ് പിടിച്ചെടുക്കുകയും ചെയ്തു.
പൂഞ്ഞാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് പെരുന്നിലത്ത് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ബി.ജെ.പി പിന്തുണയോടെ മത്സരിച്ച പി.സി.ജോര്‍ജിന്റെ ജനപക്ഷം പാർട്ടി പരാജയപ്പെട്ടത്. പഞ്ചായത്തംഗമായിരുന്ന ഷെല്‍മി റെന്നി രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ശക്തമായ ത്രികോണമത്സരമായിരുന്നു ഇവിടെ. സി.പി.എമ്മിലെ ബിന്ദു അശോകന്‍ കോണ്‍ഗ്രസിലെ മഞ്ജു ജെയ്‌മോനെ 12 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സി.പി.എം സ്ഥാനാര്‍ഥി ബിന്ദു അശോകന്‍ 264 വോട്ടുകള്‍ നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മഞ്ജു ജെയ്‌മോന്‍ 252 വോട്ടുകള്‍ പിടിച്ചു. ബി.ജെ.പി പിന്തുണയോടെ മത്സരിച്ച ജനപക്ഷം സ്ഥാനാര്‍ഥിക്ക് 239 വോട്ടുകളും കിട്ടി.
ഇതോടെ 13 അംഗ പഞ്ചായത്തില്‍ സി.പി.എമ്മിന്റെ അംഗ സഖ്യ ഏഴാകുകയും ചെയ്തു. കേരള കോണ്‍ഗ്രസിന് ഒന്നും കോണ്‍ഗ്രസിന് അഞ്ചും മെമ്പര്‍മാരുണ്ട് പഞ്ചായത്തില്‍.